KERALA
നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള പദ്ധതി. പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും കേരളത്തിൻ്റെ വാതിൽ തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകണം. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ , വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. എന്നാൽ വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
വിഴിഞ്ഞത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
