KERALA
പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമത മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു
പാലാ: പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം മായാരാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. റിയയ്ക്ക് 10 വോട്ടുകളാണ് ലഭിച്ചത്.
അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് തിരികെ പോയിരുന്നു.
യു.ഡി.എഫ്. ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കഴിഞ്ഞമാസം അവിശ്വാസത്തിലൂടെയാണ് പുറത്തായത്. പ്രതിപക്ഷമായ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസ്സായത്. ഡി.സി.സി. നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ പ്രമേയത്തെ പിന്തുണച്ചു. സ്വതന്ത്ര അംഗം മായാ രാഹുലിനൊപ്പം കോൺഗ്രസ് കൗൺസിലർമാരായിരുന്ന ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. വിപ്പ് ലംഘിച്ച നാല് അംഗങ്ങളെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
