KERALA
വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികൾ ഉൾപ്പടെയുളളവരുടെ ഐക്യനിര വേണമെന്ന് പിണറായി

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസ് ക്ഷയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല നേതാക്കളും കോൺഗ്രസ് വിടുകയാണ്. കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് പോകുന്ന പ്രവണത കേരളത്തിലും ആരംഭിച്ചിരിക്കുകയാണ്. വർഗീയ ശക്തികളെ നേരിടുന്നതിൽ തങ്ങൾ പരാജയമാണെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും പിണറായി ആരോപിച്ചു.
മതനിരപേക്ഷതയെ തളളിയ കോൺഗ്രസ് വർഗീയതയെ താലോലിക്കുകയാണ്. സ്‌ത്രീകളെ അവഗണിക്കുകയാണ്. കേരളത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ ഡി എഫ് മുന്നോട്ട് പോകുന്നത്. മതരാഷ്‌ട്ര വാദവും മതവിശ്വാസവും രണ്ടും രണ്ടാണ്. വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികൾ ഉൾപ്പടെയുളളവരുടെ ഐക്യനിര വേണം. വർഗീയതയുമായി യാതൊരു തരത്തിലുമുളള ഒത്തുതീർപ്പുമില്ലെന്നും പിണറായി പറഞ്ഞു.
യു ഡി എഫ് ഒറ്റപ്പെട്ട് പോകാൻ ഇടയാക്കിയത് വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമായി ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ്. കോൺഗ്രസുകാർ ചേർത്ത വോട്ടുകളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് ക്രമക്കേട് ആരോപിച്ചത്. സംഘടിത നീക്കം കളള വോട്ട് ചേർക്കാൻ ഉണ്ടായിട്ടില്ല. കോൺഗ്രസുകാർ ചേർത്തത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായത്.എൻ എസ് എസിന് അവരുടേതായ നിലപാട് കാണും. അവർ എക്കാലത്തും സമദൂരമാണ് പറയുന്നത്. ഇടയ്‌ക്ക് ശരിദൂരവും സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിക്കേണ്ടതായ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വസ്‌തുതാപരമല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്ന് വിമർശനം ഉന്നയിക്കുന്നവർ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഹുലിന് നമ്മുടെ നാട്ടുകാരല്ലാത്ത ചിലർ ചാർത്തി കൊടുക്കുന്ന വിശേഷണങ്ങളുണ്ട്. അതിലേക്കൊന്നും താൻ പോകുന്നില്ല. കോൺഗ്രസും ബി ജെ പിയും ഒരേ നയക്കാരാണ്. സി പി എമ്മിന് അവരിൽ നിന്നും വ്യത്യസ്‌ത സമീപനങ്ങളാണ് എപ്പോഴും ഉണ്ടായിട്ടുളളതെന്നും പിണറായി ഓർമ്മിപ്പിച്ചു.