International
പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച മലയാളി യായ പി ആര്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒളിസിക്സ് നേട്ടത്തിൽ അഭിമാന നെറുകയില്‍ കേരളം. മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര്‍ ശ്രീജേഷ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍. പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച പി ആര്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ഹോക്കി അസോസിയേഷന്‍.
ജര്‍മനിയെ വീഴ്ത്തി ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. ഗെയിംസിലുടനീളം മികച്ച സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞിരുന്നു.
വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്റെ മെഡല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതോടെ ഇന്ത്യക്കായി. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു.
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയാക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്സ് വെങ്കലം നേടിയിരുന്നു.