Crime
ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ജാമ്യവ്യവസ്ഥയിൽ ഇളവ്

കൊച്ചി : എൻ.ഡി.എഫ് പ്രവർത്തകൻ തലശ്ശേരിയിലെ ഫസൽ വധക്കേസിൽ പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ജാമ്യവ്യവസ്ഥയിൽ
ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇരുവർക്കും മൂന്നുമാസം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. നിലവിലെനിയന്ത്രണം മൂന്നു മാസംകൂടി തുടരും. അന്വേഷണവുമായി സഹകരിക്കണമെന്നും ഇരുവരോടും കോടതി നിർദേശിച്ചു.
എറണാകുളം ജില്ല വിട്ടു പോകരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചിരുന്നത്.
എറണാകുളം ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥയിലാണ് കോടതി 2013 ൽ ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഹൈക്കോടതി തുടരന്വേഷണം നിർദേശിച്ചതിനാൽ വിചാരണ നീട്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടന്നും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ലന്നും ഹർജിക്കാർ ബോധിപ്പിച്ചു. പ്രതികൾ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും ഇളവ് നൽകരുതെന്നും സി.ബി.ഐ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിക്കാതെ ഇളവ് നൽകുകയായിരുന്നു.