KERALA
രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂരിൽ നടന്ന പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കല്ല്യാണ സമയത്തെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. തൃശൂർ എസ് പി, സെക്ടറൽ മജിസ്ട്രേറ്റ് എന്നവരെയും കേസിൽ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചു. എല്ലാവർക്കും ഒരേപോലെ ഗുരുവായൂരിൽ വിവാഹം നടത്താൻ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഈ മാസം ഒൻപതാം തീയതിയായിരുന്നു രവി പിള്ളയുടെ മകൻ ഗണേഷും ബംഗളൂരുവിൽ ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലുള്ള വിവാഹം നടന്നത്. നടൻ മോഹൻലാലും ഭാര്യ സുചിത്രയുമടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് വിവാഹത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.