KERALA
ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

കോട്ടയം: കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കണ്ടെത്തിയതിൽ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, മക്കളായ,സ്നേഹ, സാന്ദ്ര ,പ്ലാപ്പള്ളിയില്‍ മുണ്ടകശേരി റോഷ്നി, സരസമ്മ മോഹനന്‍, സോണിയ, മകന്‍ അലന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മാര്‍ട്ടിന്റെ ഭാര്യ, അമ്മ, മകള്‍ എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട് ഓലിക്കല്‍ ഷാലറ്റ് , കുവപ്പള്ളിയില്‍ രാജമ്മ എന്നിവരാണ് മരിച്ചത്.ഇതോടെ ഇവിടെ തിരച്ചിൽ നിർത്തി.
അതേസമയം, ഇടുക്കി കൊക്കയാറിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്തി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുതഞ്ഞുകിടന്ന മണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കി പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറകളും മരങ്ങളും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്. ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ പത്തൊമ്പത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്