KERALA
കേരള വര്‍മ കോളജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച പെയ്ന്റിങ്ങുകള്‍ നീക്കി

തൃശൂര്‍: കേരള വര്‍മ കോളജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച വിവാദ പെയ്ന്റിങ്ങുകള്‍ നീക്കം ചെയ്തു. ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു കോളജ് അധികൃതര്‍ പറഞ്ഞതോടെയാണു എസ്എഫ്‌ഐ നേതാക്കള്‍തന്നെ ഇവ നീക്കിയത്. ഇതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സഭ്യതയുടെ അതിരുകടന്ന പോരാട്ടവും നടന്നിരുന്നു.
ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണു ക്യാംപസ് നിറയെ വച്ചിരുന്നത്. ‘തുറിച്ചു നോക്കണ്ട, നീയും ഞാനുമെല്ലാം എങ്ങനെ ഉണ്ടായി’ എന്നായിരുന്നു ഇണ ചേരുന്ന യുവതിയുടേയും യുവാവിന്റേയും ചിത്രത്തിലെ വാചകം. ഇന്നലെ സ്ഥാപിച്ച ബോര്‍ഡുകള്‍ വൈകാതെതന്നെ നീക്കി. മുന്‍പു സരസ്വതി ദേവി നഗ്‌നയായി വീണ വായിക്കുന്ന ബോര്‍ഡു സ്ഥാപിച്ചതും ഇവിടെത്തന്നെയായിരുന്നു. അതും ഉടന്‍ നീക്കിയിരുന്നു.
‘ഇത്തരം ചിത്രം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമെന്നതുപോലെ ആസ്വദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എസ്എഫ്‌ഐക്കു ഏതെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഇതു നേരിട്ടോ പെയ്ന്റിങ്ങായോ പ്രദര്‍ശിപ്പിക്കാവുന്നതേയുള്ളു. പൊതുസ്ഥലത്തു വേണ്ടല്ലോ’ എന്നായിരുന്നു എസ്എഫ്‌ഐ സ്ഥാപിച്ച പെയിന്റിങ്ങുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന കമന്റുകൾ .