NATIONAL
വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള ബില്‍ പാസാക്കി

ന്യൂഡൽഹി :വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.
കേന്ദ്രത്തിന്റെ വാദങ്ങളെ പ്രതിപക്ഷം വിമർശിച്ചു. ‘ ‘വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണ്’– കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു. ‘കള്ളവോട്ട് തടയാനാണു സർക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടത്’– കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തുടർന്നാണു ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്. നിയമ ഭേദഗതിക്കുശേഷം, വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേരു ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടും.