HEALTH
സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാവില്ല. നിയന്ത്രണങ്ങൾ വൈകിട്ട് അറിയാം
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.
കൊവിഡ് വ്യാപനം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് അതിതീവ്ര വ്യാപനമാണെന്നും ഫെബ്രുവരി 15നകം പാരമ്യത്തില്‍ എത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇത് തടയാൻ കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും.
വ്യാപനം അതിരൂക്ഷമാണെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാവില്ലെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാർ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവ അടയ്ക്കുന്നതും പരിഗണനയിലുണ്ട്. കെഎസ്ആര്‍ടിസിയിലും മറ്റ് ബസുകളിലും യാത്രക്കാരുടെ എണ്ണം സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമായി പരിമിതപ്പെടുത്തും.
അതേസമയം ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്‌ക്കോ, ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ആറിയിച്ചിട്ടുണ്ട്.
