Gulf
കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ നാല് ലാബുകളിലെ കോവി ഡ് റിപ്പോർട്ടുകൾ അംഗീകരിക്കില്ലെന്ന് ദുബായ്

ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്.
ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടിപി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്.
ഇവിടങ്ങളില്‍ നിന്നുള്ള കോവിഡ് പരിശോധനാഫലങ്ങള്‍ അസാധുവായി കണക്കാക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ദുബായിലേക്ക് വരുന്നവര്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പാലിച്ച് അംഗീകൃത ലാബുകളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണം.
ഫ്‌ളൈ ദുബായ് എയര്‍ലൈനും സമാനമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്യുവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലാബുകളില്‍ നിന്നുള്ള കോവിഡ് പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ അംഗീകരിക്കൂവെന്ന് ദുബായ് സിവില്‍ അതോറിറ്റി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് ദുബായ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യോമയാനമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ വീണ്ടും സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്.