KERALA
സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ മത പണ്ഡിതൻ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് മാത്യു.ടി. തോമസ്

കൊച്ചി :മലപ്പുറത്ത് സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ മത പണ്ഡിതൻ അപമാനിച്ച സംഭവത്തില്‍ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ച് മാത്യു.ടി. തോമസ് എം.എല്‍.എ. പെണ്‍കുട്ടിയായിപ്പോയി എന്ന കാരണത്താല്‍ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എം.എല്‍.എ ചോദിച്ചു. നിന്നെ അപമാനിച്ച അതേസമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദിവസം വരുമെന്നും മിടുക്കിയായി വളരണമെന്നും പോസ്റ്റില്‍ പറയുന്നു. പെണ്‍കുട്ടിയോട് ആ കറുത്ത ദിനത്തെ മറക്കണമെന്നും പൊറുക്കണമെന്നും പോസ്റ്റിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫെയ്സ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം:
കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചതിന് സംഘാടകര്‍ക്കു മേല്‍ മതനിഷ്ഠകളുടെ മറവില്‍ ശകാരങ്ങള്‍ വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ ഇന്നത്തെ വാര്‍ത്തകളില്‍ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെണ്‍കുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,…
ഭരണഘടനാതത്വങ്ങള്‍ അവിടെ നില്‍ക്കട്ടെ..
ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുര്‍വ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ… പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളര്‍ത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല…ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങള്‍ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീര്‍ച്ച.
മാത്യു ടി. തോമസ്