Connect with us

KERALA

ചിറ്റയം ഗോപകുമാറിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

Published

on

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. ചിറ്റയത്തിന് എതിരേ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകിയതായും വീണാ ജോർജ് അറിയിച്ചു.

സർക്കാരിന്‍റെ വാർഷികത്തിന് ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വീണാ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ചു ചിറ്റയം ഗോപകുമാര്‍ രംഗത്തുവന്നത്. സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്‍റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചിറ്റയം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി മന്ത്രിയില്‍നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. എന്നാല്‍, ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനു തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന ജില്ലാതല വാര്‍ഷിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായതന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടന്നു. തന്നെയുമില്ല ജില്ലാതല വാര്‍ഷിക പരിപാടികള്‍ ജില്ലയിലെ മറ്റ് എംഎല്‍എമാരുമായോ എല്‍ഡിഎഫുമായോ കൂടിയാലോചന നടത്തിയല്ല ക്രമീകരിച്ചത്.

മന്ത്രിസഭ വാര്‍ഷികവുമായി ബന്ധപ്പെട്ട എന്‍റെ കേരളം പരിപാടിയുടെ ഉദ്ഘാടന നോട്ടീസില്‍ പേരു വച്ചിട്ടുണ്ടെന്നതിന്‍റെ പേരില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടയാളല്ല താനെന്നു ചിറ്റയം പറഞ്ഞു. തലേന്നു രാത്രിയാണ് ജില്ലാ കളക്ടര്‍ തന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നു താന്‍ തന്നെ തീരുമാനിച്ചതാണ്.

താന്‍ പ്രതിനിധാനം ചെയ്യുന്ന അടൂര്‍ മണ്ഡലത്തോടു ആരോഗ്യമന്ത്രി തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ പലതും നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ആശുപത്രിയില്‍ മന്ത്രി നടത്തിയ സന്ദര്‍ശനം നടത്തിയപ്പോഴും സ്ഥലം എംഎല്‍എയെ ഒപ്പം കൂട്ടിയില്ല. മന്ത്രിയെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടാറില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

നേരത്തെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ പ്രതികരിച്ചത്. പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഒരുവര്‍ഷമായി താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞുവെന്നേ ഉള്ളൂവെന്നും ചിറ്റയം പറഞ്ഞു.

മന്ത്രിസഭ വാര്‍ഷികത്തിന്‍റെ ജില്ലാ വാര്‍ഷികവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രൂക്ഷ പ്രതികരണം നടത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ സിപിഎം വിലക്കി. മന്ത്രിയുമായി ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഇതിനുള്ള വേദി ഒരുക്കാമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചതായി ചിറ്റയം പറഞ്ഞു.

നേരത്തെ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈനും മന്ത്രി വീണാ ജോര്‍ജും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും പുറത്തു വന്നിരുന്നു. മന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പലതവണ ചര്‍ച്ചയ്ക്കും വന്നു. എന്നാല്‍, പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.

മന്ത്രിസഭ വാര്‍ഷികത്തിനു ജില്ലാ സ്റ്റേഡിയം വേദിയാക്കാനുള്ള തീരുമാനത്തിനു മുമ്പ് നഗരസഭയുമായി ആവശ്യമായ ചര്‍ച്ച നടന്നിട്ടില്ലെന്ന ആക്ഷേപം അവര്‍ക്കുമുണ്ട്. നഗരസഭയുടെ അധീനതയിലാണ് സ്റ്റേഡിയം. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇഴയുമ്പോള്‍ത്തന്നെ നിലവിലുള്ള സ്റ്റേഡിയം പൊതുപരിപാടിക്കായി നല്‍കുന്നതിനെതിരേ യുഡിഎഫ് പ്രക്ഷോഭ രംഗത്തുമാണ്. ഭരണകക്ഷിയായ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു.

Continue Reading