KERALA
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു
മലപ്പുറം: ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60) എന്നിവരാണ് മരിച്ചത്.അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് പോകുകയായിരുന്നു ട്രാവലർ. കോഴിക്കോട്ട് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു ടിപ്പർ ലോറി. ട്രാവലറിൽ 27പേരും ലോറിയിൽ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
