KERALA
അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വര്‍ജ്ജിക്കണമെന്ന് ഫാത്തിമ തഹ്ലിയക്ക് മുന്നറിയിപ്പ് നൽകി സമസ്ത
കോഴിക്കോട്: ഒരു സ്വകാര്യ ചടങ്ങില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സമസ്ത. ഫാത്തിമ തഹ്ലിയയെ തിരുത്തിക്കൊണ്ടായിരുന്നു സമസ്തയുടെ പ്രതികരണം.
അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വര്‍ജ്ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്.
പേരാമ്പ്രയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെ വലിയ വിവാദമാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സമസ്ത തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിളക്ക് കൊളുത്തിയതില്‍ ഫാത്തിമ തഹ്ലിയയെ വിമര്‍ശിച്ചുകൊണ്ട് ഇസ്ലാമിക പണ്ഡിതന്‍ ഹുസൈന്‍ സലഫിയും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫും രംഗത്തെത്തിയിരുന്നു.
