Crime
അ്ദനി ഉൾപ്പടെയുള്ള 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നു കർണാടക

ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.പി ഡി പി നേതാവ് അബ്ദുൾ നാസർ മഅ്ദനി ഉൾപ്പടെയുള്ള 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നും ഫോൺകോൾ രേഖകൾ ഉൾപ്പടെയുള്ളവ പരിഗണിക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച കോടതി വിചാരണക്കോടതി കേസിൽ അന്തിമവാദം കേൾക്കുന്നത് സ്റ്റേചെയ്തു. പുതിയ തെളിവുകൾ പരിഗണിക്കണോ എന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി
കേസിൽ പുതിയ തെളിവുകൾ പരിഗണിക്കണമെന്ന ആവശ്യത്തെ കർണാടക ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെയാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ പൂർത്തിയായ വേളയിൽ പുതിയ തെളിവുകൾ പരിഗണിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതികൾ. തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രം പരിഗണിക്കുന്ന വേളയിൽ ഹാജകാക്കേണ്ടതായിരുന്നു എന്നും മഅ്ദനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വീണ്ടും തെളിവുകൾ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീണ്ടുപോകുന്നതിന് ഇടയാക്കുമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ തെളിവുകൾ സ്വീകരിക്കണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.