KERALA
ലാവലിൻ കേസ് പരിഗണിക്കണ്ട ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നു വി.ഡി. സതീശൻ

കൊച്ചി : ലാവലിൻ കേസിൽ സി ബി ഐ അഭിഭാഷകനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് പരിഗണിക്കാനെടുക്കുമ്പോൾ സി ബി ഐ അഭിഭാഷകൻ ഹാജരാകില്ല. കേസ് പരിഗണിക്കണ്ട ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി വരും. ഇക്കാര്യം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനായി ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഇരുകൂട്ടരും രാവിലെ പരസ്പരം വിരോധം പ്രകടിപ്പിക്കും. രാത്രിയില്‍ ഒത്തുകൂടും. ഇതാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി സെപ്തംബര്‍ 13ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം.
കേസ് നിരന്തരം മാറ്റിവെക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. 1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്എന്‍സി എന്ന കനേഡിയന്‍ കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.