Crime
ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനിൽക്കൂ എന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.