Crime
അനുവദിച്ച സമയത്തിനുള്ളില്‍എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങാൻ കോൺഗ്രസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും എന്ന് റിപ്പോര്‍ട്ട്. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന വിവരമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടതിന് പുറമേ ഒളിവില്‍ പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ വിശദീകരണം നല്‍കിയാലും എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് ധാരണ.
കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട് . യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടര്‍ന്ന്, ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ, എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തി. ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ ആവശ്യം കോടതി പരിഗണിക്കുമോയെന്ന് ഇന്ന് അറിയാം.ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് നിലവിലുമുണ്ട്.