Crime
ഭരണം മാറിയാലും മഅദനി കേസിലെ പബ്ലിക് പ്രോസിക്യുട്ടറെ മാറ്റരുതെന്ന് അഡ്വക്കറ്റ് ജനറൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ ഭരണം മാറിയാലും, അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിലെ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്ന നിർദേശം നൽകണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ. കർണാടകത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ ആണ് സുപ്രീം കോടതിയിൽ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. എന്നാൽ പ്രോസിക്യൂട്ടർ തീരുമാനിക്കേണ്ട ഈ ആവശ്യത്തിൽ ഉത്തരവിറക്കാൻ സുപ്രീം കോടതി വിസമതിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടെന്ന അഭിപ്രായ സർവ്വേ റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിലാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഇത്തരം ഒരാവശ്യം സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്.കേരള യാത്രയ്ക്കുള്ള അകമ്പടി ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെയാണ് പ്രോസിക്യൂട്ടറെ സംബന്ധിച്ച ആവശ്യം കർണാടക സർക്കാർ മുന്നോട്ടുവച്ചത്.