KERALA
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ . വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം ആരോപിച്ചു. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമർശം.’യേശുവിന്റെ 12 ശിഷ്യന്മാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്.’- പാംപ്ലാനി പറഞ്ഞു.റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മുമ്പ് വലിയ ചർച്ചയായിരുന്നു. എന്നാൽ, ബിജെപിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിമർശനങ്ങൾക്കെതിരെ അദ്ദേഹം പിന്നീട് പ്രതികരിക്കുകയും ചെയ്തു. വിമർശനമുന്നയിച്ചവർ വിചാരധാരയെ ആയുധമാക്കിയതും പാംപ്ലാനി തള്ളി. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം ഓരോ സാഹചര്യങ്ങളിൽ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.