KERALA
ആടിനെ പട്ടിയാക്കുന്ന പോലുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

“
.
കണ്ണൂർ: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആടിനെ പട്ടിയാക്കുന്ന പോലുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എസ്എഫ്ഐ സെക്രട്ടറി ആർഷോക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്നും അന്വേഷണം നടത്തട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.ആർഷോയുടെ പരാതിയിൽ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിനാണ് താൻ മറുപടി നൽകിയത്.
കുറ്റവാളികൾ ആരായാലും മാധ്യമപ്രവർത്തകയാകാം, മാധ്യമത്തിന്‍റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം ആരായാലും സ്വാഭാവികമായും നിയമത്തിൽ മുന്നിൽ വരണമെന്നാണ് ഞാൻ പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം തെറ്റായ വാദങ്ങളാണ്. അവയെ അടിസ്ഥാനമാക്കി ചർച്ച നടത്തുക, മുഖപ്രസംഗം എഴുതുക എന്നിവയൊക്കെ തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണതെന്നും ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐക്കെതിരേ മാധ്യമങ്ങളുടെ പേരും പറഞ്ഞ് ഗൂഢാലോചന നടത്തിയാൽ ഇനിയും കേസെടുക്കും മുൻപും കേസെടുത്തിട്ടുണ്ടെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവന വിവാദമായി മാറിയിരുന്നു.