Crime
തനിക്കെതിരായ കേസ് പിണറായി അടക്കമുള്ളവർ നടത്തിയ ഗൂഢാലോചന, നാളെ ഹാജരാകില്ല

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുകേസിൽ തനിക്ക് പങ്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പരാതിക്കാരനുമായി യാതൊരു ബന്ധവുമില്ലെന്നും ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും അദ്ദേഹം എറണാകുളത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയ്ക്ക് വേണ്ടിയാണ് മോൻസൺ മാവുങ്കലിന്റെ അടുത്തുപോയതെന്നും താൻ മാത്രമല്ല പല പ്രമുഖരും ഇയാളുടെ അടുത്ത് പോയിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. കേസിൽ പ്രതിചേർത്തെന്ന് കാണിച്ചുള്ള നോട്ടീസ് മൂന്ന് ദിവസം മുമ്പാണ് കിട്ടിയത്. നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ഈ കേസെന്നും സുധാകരൻ ആരോപിച്ചു.
കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് നോട്ടീസും നൽകിയിട്ടുണ്ട്.തങ്ങളിൽ നിന്ന് മോൻസൺ പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂർ ചെറുവാടി യാക്കൂബ് പുരയിൽ, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീർ, സിദ്ധിഖ് പുരയിൽ, ഇ.എ.സലിം, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിലാണ് 2021 സെപ്തംബറിൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ താൻ 25 ലക്ഷം രൂപ മോൻസണ് നൽകിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും മൊഴി നൽകിയത്.അതേസമയം, കേസിൽ സുധാകരന് പിന്നാലെ മുൻ ഐ ജി ലക്ഷ്മണനെയും മുൻ ഡി ഐ ജി സുരേന്ദ്രനെയും പ്രതിചേർത്തു. ഇവർക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.