KERALA
തലസ്ഥാന മാറ്റം ബില്ല് ചോർന്നതിൽ ദുരൂഹത, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ‘

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്‍റെ സ്വാകാര്യ ബില്ല് ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡൻ എംപി. ബില്ല് പിൻവലിച്ചിട്ടില്ലെന്നും ജനപ്രതിനിധിയെന്ന നിലയിൽ തന്‍റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.
കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും, ബില്ല് പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അതും ചെയ്യും. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. ഇത് അനാവശ്യ വിവാദമാണെന്നു പറഞ്ഞ അദ്ദേഹം ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കൂട്ടിച്ചേർത്തു.
തന്നെ രൂക്ഷമായി വിമർശിച്ച ചില പാർട്ടി നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോൾ അവർക്ക് മറുപടി കൊടുക്കുന്നില്ല. പബ്ലിസിറ്റിക്കു വേണ്ടിയാണ് താൻ ബില്ല് അവതരിപ്പിച്ചതെന്ന് ആരോപണങ്ങളുയർന്നിരുന്നു, എന്നാലത് തന്നെ അറിയുന്നവർ വിശ്വസിക്കില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചർച്ചയാണ് ഞാൻ ഉയർത്തിയത്.
സാധാരണയായി പാർട്ടിയുടെ അനുമതി വാങ്ങിച്ചിട്ടല്ല സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്‍റെ ചിന്തയെന്നു പറഞ്ഞ ഹൈബി സംസ്ഥാനത്തിന്‍റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.