Entertainment
സിദ്ദിഖിന്റെ മുതദേഹംഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു ഖബറടക്കം വൈകീട്ട്

കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് ആറിന് നടക്കും. ബുധനാഴ്ച രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ചൊവ്വാഴ്ച രാത്രിയായിരുന്നു സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി.
1960 ഓഗസ്റ്റ് 1 ന് എറണാകുളം പുല്ലേപ്പടി കറപ്പ് നൂപ്പിൽ ഇസ്മയിലിന്റെയും സൈനബയുടെയും എട്ടുമക്കളിൽ ഇളയവനായാണ് സിദ്ദിഖ് ജനിച്ചത്.
പുല്ലേപ്പടിയിൽ സുഹൃത്തുക്കൾക്കൊപ്പം മിമിക്രി അവതരിപ്പിച്ചു തുടങ്ങിയ ശേഷം കൊച്ചിൻ കലാഭവനിലെത്തി. അവിടെ നിന്ന് കൊച്ചിൻ ഹരിശ്രീയിലേക്ക്. ഇതിനിടെ പുല്ലേപ്പടി ദാറുൽ ഉലൂം സ്‌കൂളിലും ജോലിചെയ്തു. സംവിധായകൻ ഫാസിലിന്റെ ശ്രദ്ധയിൽ എത്തി സംവിധാന സഹായിയായി സിനിമാ ജീവിതത്തിന് തുടക്കം.