Crime
കരുവന്നൂർ ബാങ്കിൽ മൊയ്തീന്‍ നടത്തിയത് 29 കോടിയുടെ കൊള്ള സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു

തൃശ്ശൂര്‍: മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീനെതിരെ വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. കരുവന്നൂര്‍ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനില്‍ അക്കര ആരോപിച്ചു. അനില്‍ സേഠ് എന്നയാൾ, എ.സി. മൊയ്തീന്റെ ബിനാമിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊയ്തീന്‍ തെറ്റായ വിവരം നല്‍കിയെന്നും അനില്‍ അക്കര ആരോപിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സഹകരണമന്ത്രി തന്റെ ബിനാമികളെ വെച്ച് ബാങ്ക് കൊള്ളയടിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ രാജ്യത്തെ നിയമസംവിധാനം എങ്ങനെ എത്തിനില്‍ക്കുന്നു എന്ന് ആലോചിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ മൗനസമ്മതമില്ലാതെ ഇതൊന്നും നടക്കില്ല. മൊയ്തീന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അവര്‍ ജോലി രാജിവെച്ചുപോയി. ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ഡോക്ടറായി അവരെ നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പതിഷേധിച്ചപ്പോള്‍ അവര്‍ രാജിവെച്ചുപോവുകയായിരുന്നു. എല്ലാ വിഷയത്തിലും സ്വജനപക്ഷപാതം നടത്തിയ മന്ത്രിയാണ് എ.സി. മൊയ്തീന്‍. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫ്ളാറ്റ് വടക്കാഞ്ചേരിയിലേക്ക് വന്നതിന്റെ ചിത്രവും നേരത്തെ പറഞ്ഞതാണ്. അന്ന് രണ്ടുകോടി രൂപയുടെ ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ആ മണി പാര്‍ക്ക് ചെയ്തിരിക്കുന്നത് സതീശന്റേയും അനില്‍ സേഠിന്റേയും ഇടങ്ങളിലാണെന്ന് അക്കര ആരോപിച്ചു.
30 ലക്ഷത്തിന്റെ എഫ്.ഡി. ഉണ്ടെന്നാണ് പറയുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, മച്ചാട് സ്വയംസഹായസകരണ സംഘം എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ എഫ്.ഡിയുള്ളത് എന്നാണ് മനസിലാക്കുന്നത്. കയ്യിലുള്ള ആറുഗ്രാമിന്റെ മോതിരം ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടരലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കില്‍ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണ്. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക അദ്ദേഹത്തിന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇല്ല. ഇത്രയും വലിയ സംഖ്യ, ചെറിയ സഹകരണസംഘത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമോയെന്ന് അനില്‍ അക്കര ചോദിച്ചു.
മച്ചാട് സഹകരണ സംഘം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പ്രസിഡന്റ്, എ.സി. മൊയ്തീന്റെ അയല്‍വാസിയാണ്. സെക്രട്ടറി തെക്കിന്‍കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയാണ്. എ.സി. മൊയ്തീന്റെ സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ ദുരൂഹമാണെന്നും അനിൽ അക്കര പറഞ്ഞു .