KERALA
കെ.സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങൾ തളളി സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടൻ വ്യക്തമാക്കി. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചരണം നടത്താനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും മേഴ്സിക്കുട്ടൻ പറഞ്ഞു.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണക്കടത്തിന് ഉപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വർണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന്റെ പി എ, സി പി എമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശുപാർശ ചെയ്ത് യുവജന കമ്മിഷന്റെ ചെയർപേഴ്‌സന്റെ ശുപാർശ പ്രകാരമാണ് അവരെ മേഴ്‌സിക്കുട്ടന്റെ പി എ ആക്കിയത് എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
നിരവധി തവണ സ്‌പോർട്‌സ് കൗൺസിലിന്റെ കാർ സ്വർണക്കടത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വർണവുമായി തിരുവനന്തപുരത്ത് നിന്ന് ഈ കാർ ബംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ മറ്റൊരു ആരോപണം.