Crime
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇ ഡി .മറ്റൊരു സി.പി.എം. കൗണ്‍സിലർക്കു കൂടി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് കുറ്റകൃത്യത്തിലെ പണം എത്തിയെന്ന് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാള്‍ വിദേശത്താണെന്നാണ് സൂചന.
ജയരാജന്‍ പി, മുകുന്ദന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വഴി സതീഷ്‌കുമാര്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജയരാജന്‍ പിയും മുകുന്ദനും ആരൊക്കെയാണെന്ന് ഇ.ഡി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. മുകുന്ദന്‍ സതീഷ്‌കുമാറിന്റെ ബന്ധുവാണെന്നാണ് വിവരം.
റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കൊപ്പം കേസിലെ പ്രധാനപ്രതി വെളപ്പായ സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇ.ഡി. പറയുന്നു.
സതീഷ്‌കുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുകയും ഇതില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഏതെല്ലാം അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ ഉടമസ്ഥരെ പ്രതികള്‍ ആക്കാനും സാധ്യതയുണ്ട്. സതീഷിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പുതിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്
കേസില്‍ മറ്റൊരു സി.പി.എം. കൗണ്‍സിലറെക്കൂടി ചോദ്യംചെയ്യും. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപ്പുറത്തിനേയാണ് ചോദ്യംചെയ്യുക. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടാംതവണയാണ് മധുവിനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മധു ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മറ്റൊരു സി.പി.എം. കൗണ്‍സിലറായ പി.ആര്‍. അരവിന്ദാക്ഷന് പുറമേ, മധുവിനും സതീഷ്‌കുമാറുമായി ബന്ധമുണ്ടെന്നും വായ്പ്പാത്തട്ടിപ്പിന് ഇടനിലനിന്നിട്ടുണ്ടെന്നുമാണ് ഇ.ഡിയുടെ വിലയിരുത്തൽ ,