KERALA
ലാ വ്ലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്തിയത് ദുരൂഹം

കൊച്ചി: ലാ വ്ലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോണ്‍ ജോര്‍ജ്. ആര്‍. മോഹന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും ഷോണ്‍ ആരോപിച്ചു. കൊച്ചിയില്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷോണ്‍.
‘2008-ല്‍ ലാവലിന്‍ കേസ് അന്വേഷിച്ച ആദായനികുതി വകുപ്പ് അഡിഷണല്‍ ഡയറക്ടറായിരുന്ന ആര്‍. മോഹന്‍ 2016 മുതല്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്‌പെഷ്യല്‍ ഓഫീസറായി ഉണ്ട്. പി. ശശി കഴിഞ്ഞാല്‍ അടുത്തയാളാണ് മോഹന്‍ എന്നാണ് രേഖകള്‍ പറയുന്നത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആണെന്ന് സംശയിച്ചാല്‍ ആര്‍ക്കും തെറ്റ് പറയാനാവില്ലെന്നും ഷോണ്‍ജോർജ് പറഞ്ഞു.
‘കമല ഇന്റര്‍നാഷണല്‍ എന്നൊരു സ്ഥാപനം സിംഗപ്പൂരില്‍ ഇല്ലെന്ന് അസിസ്റ്റന്റ്‌സ് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് മോഹനാണ്. ലാവലിന്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ മുന്‍കാല കേസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉടന്‍ കത്ത് നല്‍കുമെന്നും ഷോണ്‍ പറഞ്ഞു.