Crime
യുവതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്.യുവതി പീഡനത്തിനിരയായെന്ന് സംശയം

കൊച്ചി: നവജാത ശിശുവിനെ ഫ്ളാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തിൽ ഇരുപത്തിമൂന്നുകാരിയായ യുവതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. യുവതി പീഡനത്തിനിരയായെന്ന് സംശയമുണ്ടെന്നും സിറ്റിപൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. യുവതി ഗർഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. പുലർച്ചെ അഞ്ചുമണിയോടെ ടോയ്‌ലറ്റിനുള്ളിലായിരുന്നു പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിൾക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സൽ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്.പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റിയ പാടുണ്ട്. അതിനാൽ കൊലപ്പെടുത്തിയശേഷം മൃതദേഹം താഴേക്ക് വലിച്ചെറിഞ്ഞതാണോ എന്നും സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.