KERALA
കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി തൃശൂർ എം.പി സുരേഷ് ഗോപി ചുമതലയേറ്റു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കുമെന്നും ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കുമെന്നും ചുമതലയേറ്റ ശേഷം മന്ത്രി പറഞ്ഞു. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.