Crime
പോലീസ് പിടിയിലായത് നാടകീയതക്കൊടുവിൽ : കീഴടങ്ങിയതോ കസ്റ്റഡിയിലെടുത്തതോ

കണ്ണൂര്‍: വിവാദമായ എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചയ്ക്ക്‌ശേഷം പി.പി. ദിവ്യ പോലീസ് പിടിയിലായത് നാടകീയതക്കൊടുവിൽ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.പി. ദിവ്യ കണ്ണപുരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയെന്നും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തുമെന്നാണ് പ്രാഥമികവിവരം. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയില്ല.
എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരേ കേസെടുത്തിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരും സി.പി.എമ്മും പോലീസുമായി ചേര്‍ന്ന് ദിവ്യയെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷകക്ഷികള്‍ അടക്കം തുറന്നടിച്ചു. ദിവ്യ ഒളിവിലാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയും ഇവരെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായ ഒരന്വേഷണവും നടത്തിയില്ലെന്നും ആരോപണമുണ്ടായി. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പോലീസിന് നിൽക്കക്കള്ളിയില്ലാതെ ദിവ്യയെ പിടി കൂടേണ്ടി വന്നത്.
ഒക്ടോബര്‍ 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ പി.പി. ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ യുവനേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ഇതിനിടെ, പി.പി. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യശ്രമം. കണ്ണൂരിലെ സി.പി.എം. നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും ദിവ്യ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു വിശദീകരിച്ചത്.
ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സി.പി.എം. എ.ഡി.എം. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ദിവ്യയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലും രണ്ടഭിപ്രായം രൂപപ്പെട്ടു
ചോദ്യം ചെയ്യലിന് ശേഷം ദിവ്യയെ തളിപ്പറമ്പ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും അതിന് മുമ്പ് വൈദ്യ പരിശോധനക്ക് വിധേയമാക്കും ‘