Business
ജാമ്യത്തെ ശക്തിയായി എതിർക്കാൻ സർക്കാർ :ബോബി കുറ്റം ആവർത്തിക്കുന്നുവെന്ന് കോടതിയെ അറിയിക്കും

കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ഇന്ന് നിർണായകം. ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ, ജാമ്യം നൽകരുതെന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കും’ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ബോബിക്ക് ജാമ്യം നൽകരുത് എന്ന വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിക്കാനാണ് സാധ്യത. പ്രതി കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകലാകും തുടങ്ങിയ കാര്യങ്ങളാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചിൽ 108ാമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.
തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസുമായ് ബന്ധപ്പെട്ട് ഹണി റോസിനെ ടെലിവിഷൻ ചർച്ചകളിലൂടെ അപമാനിച്ചു എന്ന സംഭവത്തിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുവരെ കേസ് എടുക്കാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല.