Business
ബോബിയെ ഇരുത്തി പൊരിച്ച് കോടതി:വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാം;ബോബി സൂപ്പര്‍ കോടതി ചമയേണ്ട.

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.
ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഭാഗം അഭിഭാഷകനോട് കോടതി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തിടുക്കത്തിൽ ജയിൽ മോചിതനായത് ‘
മകര വിളക്ക് പ്രമാണിച്ച് ഇന്നലെ പുറത്തിറങ്ങിയാൽ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കില്ലെന്ന കാരണത്താലാണ് മോചനം വൈകിപ്പിച്ചതെന്നാണ് വിവരം അതിനിടെ ബോബി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജയിലിന് മുന്നിൽ പടക്കം പൊട്ടിക്കുന്നത് പോലീസ് തടഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം ബോബിയെ സ്വീകരിക്കാൻ ഇന്ന് രാവിലെ മുതൽ കാക്കനാട് ജയിലിന് മുന്നിൽ എത്തിയിരുന്നു