KERALA
സർക്കാർ മദ്യനയത്തിൽ മാറ്റംവരുത്തിയത് ഒയാസിസിന് വേണ്ടി :എക്സൈസ് മന്ത്രി ഉയര്‍ത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നു

കൊച്ചി: ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്സൈസ് മന്ത്രി ഉയര്‍ത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നതാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മദ്യ നയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. മദ്യനയം മാറി മദ്യനിര്‍മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാട്ടെയും കേരളത്തിലെയും ഉള്‍പ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്,
പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 16/06/2023-ല്‍ കേരള ജല അതോറിറ്റിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ്. 2025-ലാണ് പ്ലാന്റിന് അനുമതി നല്‍കിയത്. 2023-ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്,
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഒ.സിയുടെ അംഗീകാരം കിട്ടിയതു കൊണ്ടാണ് ഈ കമ്പനിക്ക് അംഗീകാരം നല്‍കിയതെന്ന മന്ത്രിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഐ.ഒ.സിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഒയാസിസ് വാട്ടര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇതില്‍ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. എന്നിട്ടാണ് ഐ.ഒ.സിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസിന് മദ്യനിര്‍മാണ പ്ലാന്റിന് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞത്. ഐ.ഒ.സി അംഗീകരിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒയാസിസിന് ഇന്‍വിറ്റേഷന്‍ നല്‍കി. അപ്പോള്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിയുടെ രണ്ട് കള്ളങ്ങളാണ് പൊളിഞ്ഞു വീണതെനന്നും സതീശന്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് വെള്ളത്തിന് വേണ്ടി വാട്ടര്‍ അതോറിറ്റിയെയാണ് ആശ്രയിക്കുന്നതെന്നാണ്. എത്ര അളവിലാണ് ജലം വേണ്ടതെന്നു പോലും പറയുന്നില്ല. 16/06/2023 ല്‍ ഒയാസിസ് അപേക്ഷ നല്‍കിയ അന്നുതന്നെ വെള്ളം നല്‍കാമെന്ന് വാട്ടര്‍ അതോറിറ്റിയുടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കമ്പനിയെ അറിയിച്ചു. എന്തൊരു സ്പീഡായിരുന്നു വാട്ടര്‍ അതോറിറ്റിക്കെന്നും സതീശന്‍ പരിഹസിച്ചു. കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യ നയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ഐ.ഒ.സിയുടെ അംഗീകാരം വാങ്ങിയതു പോലും വാട്ടര്‍ അതോറിട്ടിയുടെ കണ്‍സെന്റ് വാങ്ങിയ ശേഷാണ്. ഇതിനെയാണ് കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകാരമുണ്ടെന്ന തരത്തില്‍ മന്ത്രി വലിയ കാര്യമായി പറഞ്ഞത്. കേരള സര്‍ക്കാര്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഈ കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.