International
ഇന്ത്യയെ വീണ്ടും മഹത്തരമാക്കുമെന്ന് മോദിട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് ലക്ഷ്യമിടുന്നതെന്നും മോദി

ഇന്ത്യയെ വീണ്ടും മഹത്തരമാക്കുമെന്ന് മോദി
ട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് ലക്ഷ്യമിടുന്നതെന്നും മോദി
വാഷിങ്ടണ്‍: ഇന്ത്യയെ വീണ്ടും മഹത്തരമാക്കാന്‍ ദൃഢനിശ്ചയമെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈയിന്‍'(മാഗ)യ്ക്ക് സമാനമായി ‘മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയിന്‍'(മിഗ) എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവനക്ക് തുടക്കമിട്ടത്. അമേരിക്കൻ സന്ദർശനത്തിനെത്തിയ മോദി ട്രംപിനൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയെ മഹത്തരമാക്കാന്‍ താന്‍ ദൃഢനിശ്ചയമെടുത്തുവെന്ന് മോദി പറഞ്ഞു. ട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. മോദി ഇത് എക്‌സ്‌പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട സുഹൃത്തെ’ന്ന് അഭിസംബോധന ചെയ്ത് ആലിംഗനം ചെയ്തായിരുന്നു മോദിയെ ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇരുനേതാക്കളും പരസ്പരം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറക്കുമതി തീരുവ, പ്രതിരോധ മേഖലയിലെ സഹകരണം എന്നിവയിലെല്ലാം നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നു.
അമേരിക്കയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ മാഗ(മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുപോലെതന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വികസിത് ഭാരത് 2047-നെ നോക്കിക്കാണുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മിഗാ(മെയ്ക്ക് ഇന്ത്യാ ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടുമായി മുന്നോട്ടുപോവാമെന്നും മോദി പറഞ്ഞു.
2023 ഓടെ 500 യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു. ഉപഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറിനാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ടീം ഇത് സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.