NATIONAL
ഉൾപ്പടെ തമിഴ്‌നാടിന് കൂടുതൽ മേഖലകളിൽ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി

ചെന്നൈ: വിദ്യാഭ്യാസവും ഭാഷയും ഉൾപ്പടെ തമിഴ്‌നാടിന് കൂടുതൽ മേഖലകളിൽ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇതുസംബന്ധിച്ച പ്രമേയം അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിർദേശങ്ങളും ശുപാർശ ചെയ്യാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയോഗിച്ചു.
2026ഓടെ ഇടക്കാല റിപ്പോർട്ടും രണ്ടുവർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും കമ്മിറ്റി സമർപ്പിക്കും. 1974ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധിയും സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.സംസ്ഥാനത്തിന്റെ അവകാശങ്ങൾ കേന്ദ്രം കവരുന്നതിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നതും പിന്നീട് കൺകറന്റ് ലിസ്റ്റിലേയ്ക്ക് മാറ്റിയതുമായ വിഷയങ്ങൾ തിരികെ സംസ്ഥാന സർക്കാരിന് കീഴിലേയ്ക്ക് കൊണ്ടുവരുന്നതുൾപ്പെടെ പരിശോധിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തിൽ കമ്മിറ്റി നിയമങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കീഴിൽ നിൽക്കേണ്ടവയല്ല, മറിച്ച് പരസ്‌പര ബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടതെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോർമുല ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാനുള്ള വ്യവസ്ഥകളും മുഖ്യമന്ത്രി സ്റ്റാലിൻ തേടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതും പരിശോധിക്കുമെന്നാണ് വിവരം.