NATIONAL
എസ്.പി. ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍, കെ.എസ്. ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ

ന്യൂഡല്‍ഹി: ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു.
മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്‌സ്) കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദ്രശേഖര്‍ കംബറ(ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര(സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ്(ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ്(പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര്‍ പദ്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.