KERALA
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ കായിക മന്ത്രി അബ്ദുറഹ്മാൻ നേരത്തെ തന്നെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും ലോകപ്രശസ്ത താരമായ മെസി കേരളത്തിൽ വരണമെന്നത് നാടിന്റെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് പ്രത്യേക കരാറിന്റെ ആവശ്യമില്ല. ഇത്തരമൊരു വിഷയത്തിൽ എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് വിവാദം ഉന്നയിക്കുന്നവർ വ്യക്തമാക്കണം. നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്, ‘അപ്പോൾ ഇരിക്കട്ടെ തിരിച്ചും’ എന്ന നിലയിലുള്ള ആലോചനകളാണ് ഇതിനുപിന്നിലെന്നും പിണറായി പറഞ്ഞു.
മെസിയുടെ വരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നേരിട്ട് അറിയേണ്ടതില്ല. എന്നാൽ ഈ ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
