KERALA
മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റൻ’ വിശേഷണം നൽകിയിട്ടില്ല: ആ പ്രയോഗവുമായി പാർട്ടിക്ക് ബബന്ധമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. ആ പ്രയോഗവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു. പാർട്ടിക്ക് എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുതിർന്ന നേതാവ് ഇ.പി ജയരാജൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർഥ ബോംബിനെ ഭയമില്ല, പിന്നെയെങ്ങിനെയാണ് പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ ഭയക്കുക എന്നും അദ്ദേഹം ചോദിച്ചു.
വിനോദിനിയുടെ ഐ ഫോൺ പൈസ കൊടുത്തു വാങ്ങിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.