HEALTH
ബംഗളൂരുവില്‍ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികൾ

ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ മരണത്തിനു കീഴടങ്ങിയത് നാലായിരം കോവിഡ് രോഗികള്‍. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആറു മാസം കൊണ്ടാണ് കര്‍ണാടകയില്‍ ആകെ നാലായിരം പേര്‍ മരിച്ചത്. രണ്ടാം തരംഗത്തില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതാണെന്നു വ്യക്തമാക്കുന്നതാണ് ബംഗളൂരുവിലെ കണക്കുകള്‍.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കര്‍ണാടകയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12ന് ഇയാള്‍ മരണത്തിനു കീഴടങ്ങി. കല്‍ബുര്‍ഗിയിലായിരുന്നു ഇത്. രാജ്യത്തെ തന്നെ ആദ്യ കോവിഡ് മരണമായിരുന്നു ഇത്.
ഓഗസ്റ്റ് പതിനേഴിനാണ് കര്‍ണാടകയില്‍ മരണം നാലായിരം കടന്നത്. ഓഗസ്റ്റ് 17ലെ കണക്ക് അനുസരിച്ച് 4062 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ബംഗളൂരു മഹാനഗര്‍ പാലികയുടെ കണക്ക് അനുസരിച്ച് മെയ് ഒന്നുവരെ നഗരത്തില്‍ 6538 പേരാണ് കോവിഡിനു കീഴടങ്ങിയത്. മോയ് 21ന് ഇത് 10,557 ആയി. ഇരുപതു ദിവസത്തിനിടെ നാലായിരത്തിലേറെ പേര്‍.
മെയ് ഒന്നു മുതല്‍ പതിനൊന്നുവരെ 2052 പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് കണക്ക്. ബംഗളൂരുവിലെ 10557 മരണത്തില്‍ എണ്‍പതു ശതമാനവും 50 വയസ്സിനു മുകളിലുള്ളവരാണ്. 5454 പുരുഷന്മാരും 3092 സ്ത്രീകളുമാണ് ഈ വിഭാഗത്തില്‍ മരിച്ചത്. അന്‍പതില്‍ താഴെയുള്ള 1419 പുരുഷന്മാരും 687 സ്ത്രീകളും വൈറസ് ബാധ മുലം മരിച്ചു.