NATIONAL
ലഖിംപുർ ഖേരി സന്ദർശിക്കുന്നതിന് രാഹുലിനും പ്രിയങ്കക്കും ഒടുവിൽ അനുമതി

ന്യൂഡൽഹി: വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി സന്ദർശിക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് സന്ദർശനാനുമതി നൽകി ഉത്തർപ്രദേശ് സർക്കാർ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റു മൂന്ന് കോൺഗ്രസ് നേതാക്കളും ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണും.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കൾക്കാണ് ലഖിംപുർ സന്ദർശിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. നേരത്തെ സന്ദർശനത്തിന് മുതിർന്ന നേതാക്കളെ തടഞ്ഞിരുന്നു.ഇതേ തുടർന്ന് പ്രിയങ്കാ ഗാന്ധിയെ അടക്കം തടങ്കലിലാക്കിയിരുന്നു.
യുപി സന്ദർശനം നടത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സർക്കാർ നിഷേധിച്ചിരുന്നു. ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്നൗവിലെത്തുകയുണ്ടായി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നി, സച്ചിൻ പൈലറ്റ് എന്നിവരും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ട്.
കർഷകർക്ക് നേരെ നടന്ന ആക്രമണത്തിൽ ബിജെപിയേയും സർക്കാരുകളേയും രൂക്ഷമായി വിമർശിച്ച് പത്ര സമ്മേളനം നടത്തിയ ശേഷമാണ് രാഹുൽ ലഖിംപുർ ഖേരിയിലേക്ക് തിരിച്ചത്.