Crime
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് പോലീസ് വിശദാംശങ്ങൾ തേടിയത്. മോൻസണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഈ സാഹചര്യത്തിലാണ് ബെഹ്‌റയിൽ നിന്ന് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൻ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.
ബഹ്റ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് മോൻ സന്റെ വീട്ടിന് മുമ്പിൽ ബീറ്റ്ബോക്സ് സ്ഥാപിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും ബീറ്റ് ബോക്സ് സ്ഥാപിച്ചിരുന്നത്..ഐജി ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു.ഐജിയ്ക്ക് മോന്‍സണുമായി നല്ല അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത്.