Crime
ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണെന്ന ആരോപണവുമായി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) തെളിവു നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണെന്ന ആരോപണവുമായി അനുപമ രംഗത്ത്. ഡിഎൻഎ പരിശോധന വീഡിയോയിൽ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും അത് നടന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വിഷയത്തിൽ വനിതാ – ശിശുവികസന വകുപ്പ് തല അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ആരോപണവുമായി അനുപമ രംഗത്തെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. അനുപമയുടേയും അജിത്തിന്റെയും മൊഴി വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ ചൂണ്ടിക്കാട്ടുന്നത്.
മൊഴിയെടുത്തപ്പോൾ തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടായതെന്നും എന്തുകൊണ്ട് കോടതിയിൽ കേസ് കൊടുത്തില്ല? ശിശുക്ഷേമ സമിതിയിൽ അനുപമ പോയി അന്വേഷിച്ചതിന് രജിസ്റ്ററിൽ തെളിവുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ വനിതാ ശിശു വികസന ഡയറക്ടർ പറയുന്നതെന്നും അനുപമ ആരോപിച്ചു.അത് കൊണ്ട് തെളിവടക്കം നശിപ്പിക്കുന്ന ഒരു നടപടി ഉണ്ടായിട്ടുണ്ട്.’കേസിൽ വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല. ഷിജു ഖാൻ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സർക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുമെങ്കിലും ഇതിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.