Crime
തലശ്ശേരി കനത്ത പോലീസ് വലയത്തിൽ . കൊലപാതകത്തിന് കാരണം ബി.ജെ.പി നേതാവിന്റെ പ്രകോപന പ്രസംഗമെന്ന് ആരോപണം

തലശേരി -പുന്നോൽ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. ലിജേഷ് ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ട് കൂടിയാണ്.
പുലർച്ചെ ഒന്നര മണിക്കാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വീടിനടുത്ത് വച്ച് കൊല നടന്നത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയി. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കൺമുന്നിലായിരുന്നു ക്രൂരമായ അക്രമം. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു.
പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം – ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇതിനിടെ, തങ്ങളോട് കളിച്ചാൽ അത് സി.പി.എമ്മിന് കാണിച്ചു കൊടുക്കുമെന്ന തലശ്ശേരി കൊമ്മൽ വാർഡിലെ നഗരസഭാ കൗൺസിലർ കെ. ലിജേഷ് പ്രസംഗിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആരോപിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രകോപനപരമായ പ്രസംഗമത്രെ.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി.പി.എം ആഹ്വാന പ്രകാരം ഹർത്താൽ
ആഹ്വാനം നടക്കുകയാണ്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.