Crime
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു. ശരീരത്തിൽ പരിക്കുകളില്ലെന്നും സുരേഷിന്റെ (42) മരണകാരണം ഹൃദയാഘാതമാണെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ചതവുകൾ ഹൃദ്‌രോഗം വർദ്ധിപ്പിച്ചിരിക്കാമെന്നും അതാണ് ഹൃദയാഘാതത്തിലക്ക് നയിച്ചതെന്നുമാണ് സുരേഷിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്.
കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ചരുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ സുധ ദമ്പതികളുടെ മകനും വെൽഡിംഗ് തൊഴിലാളിയുമായ സുരേഷ് മരിക്കുന്നത്.
സുരേഷിന്റെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിതീകരിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്ത്രണ്ടോളം ചതവുകളുണ്ട്. ഇത് സ്‌റ്റേഷനിൽ വെച്ച് പൊലീസ് ഉപദ്രവിച്ചപ്പോൾ ഉണ്ടായതാവാനാണ് സാദ്ധ്യത. ശരീരത്തിലേറ്റ ഈ ചതവുകളായിരിക്കാം പെട്ടന്നുണ്ടായ ഹൃദയാഘാതത്തിന് കാരണമായത്. അതിനാൽ ഈ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. നേരത്തേ പുറത്തു വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ഇത് കസ്റ്റഡി മരണമല്ല എന്ന വാദത്തിലാണ് പൊലീസ് ഉറച്ചു നിന്നിരുന്നത്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത ശേഷം വിശദമായ അന്വേഷണവും ഡോക്ടർമാരുടെ അഭിപ്രായവും തേടിയതു വഴിയാണ് പൊലീസിന്റെ ഈ വാദം പൊളിയുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് സുരേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.