Crime
സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ നാളെ തീരുമാനമെടുക്കും .ഉചിതമായ നടപടി സ്വീകരിക്കുമെന്ന് യെച്ചൂരി

സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ നാളെ തീരുമാനമെടുക്കും .ഉചിതമായ നടപടി സ്വീകരിക്കുമെന്ന് യെച്ചൂരി
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായെങ്കിലും അന്തിമ തീരുമാനം വ്യാഴാഴ്ചത്തെ സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റ് യോഗത്തില്‍ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാൽ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താൻ വിമര്‍ശനം ലക്ഷ്യം വെച്ചിരുന്നതെന്ന് സജി ചെറിയാന്‍ ആവര്‍ത്തിച്ചു.
രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സജി ചെറിയാന്‍ ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ദേശീയ സെക്രട്ടറി സീത റാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത് ഇക്കാര്യം നാളെ സെക്രട്ടറിയേറ്റ് ചേർന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ്. സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും യെച്ചൂരി പറഞ്ഞു.