Crime
രാജപക്സെയുടെ വസതി വളഞ്ഞു. പ്രതിഷേധം ഭയന്ന് പ്രസിഡന്‍റ് പലായനം ചെയ്തു

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം ആളിക്കത്തുന്നതിടെ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ വസതി വളഞ്ഞു. പ്രതിഷേധം ഭയന്ന് പ്രസിഡന്‍റ് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പ്രസിഡന്‍റ് രാജ്യം വിട്ടിട്ടില്ലെന്നും സൈനിക ക്യാംപിൽ അഭയം തേടുകയാണ് ചെയ്തതെന്നും വാർത്തകളുണ്ട്.
രാജ്യത്തുടനീളം എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമത്തിനിടയില്‍ ജനം വീണ്ടും തെരുവിലിറങ്ങി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊളംബോയിലെ പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. പൊലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും വായുവില്‍ വെടിവയ്ക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തലസ്ഥാനമായ കൊളംബോയ്ക്കൊപ്പം പശ്ചിമ പ്രവിശ്യയിലെ ഏഴ് ഡിവിഷനുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നെഗോംബോ, കെലാനിയ, നുഗെഗോഡ, മൗണ്ട് ലാവിനിയ, നോര്‍ത്ത് കൊളംബോ, സൗത്ത് കൊളംബോ, കൊളംബോ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നേരത്തെ ശ്രീലങ്കയിലെ ബാര്‍ അസോസിയേഷനുകള്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കലാപം പൊട്ടിപുറപ്പെട്ടത്.