KERALA
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ട്. 136.30 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും. ഇന്നലെ വൈകിട്ട് ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തെ തുടർന്നാണിത്.
നിലവിലെ റൂൾ കർവ് അനുസരിച്ച് ജൂലൈ 18 ന് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിക്കാനാണ് തമിഴ്‌നാട് കത്ത് നൽകിയത്. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്ക് കത്ത് നകിയിട്ടുണ്ട്. സെക്കന്‍റില്‍ 4000 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് കാലവർഷം ശക്തമായി തുടരാൻ കാരണം. ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം.