Education
ഗവർണർക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം സര്‍വകലാശാല പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വി സി നിയമനത്തിനായി ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. സി.പി.എം അംഗം ബാബുരാജാണ് പ്രമേയം അവതരിപ്പിച്ചത്.
സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തി വേണം പുതിയ വി സിയെ കണ്ടെത്താനെന്നും സെനറ്റ് വിലയിരുത്തി.
അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ യുഡിഎഫ് പ്രതിനിധികള്‍ പിന്തുണച്ചില്ല. വൈസ് ചാന്‍സലറും യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍വകലാശാല പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാല വി.സിയെ നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. വി.സി നിയമനത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രൂപീകരിക്കാനിരിക്കെയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.